Tuesday, October 2, 2012
സർഗ്ഗാത്മകതയെ വികസിപ്പിക്കണം
.
ടി.പി.ഭാസ്ക്കര പൊതുവാള് |
ആമയും മുയലും പന്തയം വെച്ചപ്പോൾ മുയൽ പറഞ്ഞു, “ഞാൻ നിന്നെ തോല്‍പ്പിക്കും”.എന്നാൽ ആമ പറഞ്ഞത് ,“ഞാൻ ജയിക്കും ”എന്നു മാത്രമാണ്. എന്തുണ്ടായി.ജയിക്കുമെന്ന് പറഞ്ഞ ആമ ജയിച്ചു. തോല്‍പ്പിക്കുമെന്നു പറഞ്ഞ മുയൽ തോറ്റു.
എട്ടാംക്ളാസ്സ് വരെ കണക്കിൽ തോറ്റുക്കൊണ്ടിരുന്ന ഞാൻ എട്ടിൽ ജയിച്ചു. കാരണം എന്റെ ടീച്ചറാണ്. എട്ടിൽ പഠിപ്പിക്കാൻ ഒരു പുതിയ കണക്കു ടീച്ചർ വന്നു. കവിത ചൊല്ലി,കഥ പറഞ്ഞു,പാട്ടു പാടി, ഗഹനമായ കണക്ക് എന്ന വിഷയത്തെ ലാഘവമാക്കി അവതരിപ്പിച്ചപ്പോൾ ഞങ്ങൾക്കെല്ലാവർക്കും താല്‍പ്പര്യമായി. കണക്കും ദഹിച്ചുതുടങ്ങി. അപ്പോൾ ഞങ്ങൾ എല്ലാവരും കണക്കിൽ ജയിച്ചു. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്, കണക്കിൽ ഞാൻ തോറ്റിരുന്നത് എന്റെ കുറ്റം കൊണ്ടായിരുന്നില്ല എന്ന്. ചീത്ത കുട്ടികളെന്നും,മണ്ടന്മാരെന്നും കുട്ടിക്കാലത്ത് പേരെടുക്കുന്നവർ യഥാർത്ഥത്തിൽ ചീത്തയോ, മണ്ടനോ അല്ല. നമ്മുടെ സമൂഹത്തിൽ വളർന്നുവന്നിട്ടുള്ള മിഥ്യാബോധമാണ്. എല്ലാവരാലും നിന്ദിക്കപ്പെട്ട കുട്ടികൾക്കുമൊരു സ്വകാര്യഹൃദയമുണ്ടാകും. അതിലേക്കിറങ്ങിച്ചെല്ലാൻ വീട്ടുകാർക്കും,അദ്ധ്യാപകർക്കും കഴിയണം. അല്ലെങ്കിൽ അവർ സമൂഹത്തിനു തന്നെ ഭാരമായി, ദുരന്തമായി മാറിയെന്നിരിക്കും. നിന്ദിക്കപ്പെട്ട ഒരു കുട്ടിയെ ഞാൻ അഭിനന്ദിച്ചു.. ഒരു കവിത പൂരിപ്പിച്ചതിന് സമ്മാനവും കൊടുത്തു.അവൻ അത്ഭുതപ്പെട്ടു. വീട്ടിൽ ചെന്നു ഈ കാര്യം പറഞ്ഞപ്പോൾ ,അത് കട്ടതായിരിക്കുമെന്ന് പറഞ്ഞ് അവന്റെ അച്ഛൻ അവനെ വീണ്ടും വേദനിപ്പിച്ചു. എന്നോട് കാര്യം പറഞ്ഞപ്പോഴാണ് എല്ലാം ഞാൻ വിശദീകരിച്ചത്. അപ്പോഴാണ് ആ അച്ഛൻ തിരിച്ചറിഞ്ഞത്. എല്ലാം അയാൾ ഏറ്റു പറഞ്ഞു. ആ സംഭവത്തിലൂടെ ആ കുട്ടിയിൽ അത്ഭുതകരമായ മാറ്റമുണ്ടായി. ഇന്നവൻ ഇംഗ്ളീഷ് സാഹിത്യത്തിൽ എം.എ.ക്കു പഠിക്കുകയാണ്. കുട്ടികളോട് കരുണ കാണിക്കണം. അവർ ഭാവിയുടേ വാഗ്ദാനങ്ങളാണ്. അവരെ തീവ്രവാദിയും സാമൂഹ്യദ്രോഹിയും കുറ്റവാളികളുമാക്കിമാറ്റുന്നത് നമ്മുടെ സമൂഹമാണ്.
നാം പ്രസരിപ്പിക്കേണ്ടത് പോസിറ്റീവ് എനർജിയാണ്. സ്നേഹപൂർവ്വം.ഓരോ കുട്ടിയേയും
നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ ഒരോരുത്തരുടേയും ഹൃദയം സ്നേഹം കൊണ്ട് നിറയും. അത്
കവിഞ്ഞൊഴുകും. അപ്പോൾ കവിതയും, സംഗീതവും നൃത്തവും ഒഴുകും. അത് തുറന്നു വീടണം. അവർ
നല്ലവരായി വളരട്ടെ. അവരിൽ സ്വാർത്ഥതയുടേയും, ദുരഭിമാനത്തിന്റേയും ,അസൂയയുടേയും
വിഷവിത്തുകൾ പതിയാതിരിക്കട്ടെ. അതിന്നിട നാം കൊടുക്കരുത്. കാലത്തിന്റെ
കുത്തൊഴുക്കില്‍ നഷ്ടമാവുന്ന ഒന്നാണ് ഭാഷയും ,സംസ്ക്കാരവും. മലയാളിയുടെ
സംസ്ക്കാരത്തിന്റെ ജൈവതാളങ്ങള്‍ യാന്ത്രികയുഗത്തിന്റെ തിരക്കുകളില്‍ പെട്ട്
നഷ്ടപ്പെടുന്നു. അവനവനെ അറിയാനും ,സമൂഹത്തെ തിരിച്ചറിയാനും ഇണങ്ങാനും
,പിണങ്ങാനും പഠിപ്പിച്ചു തന്ന അമ്മമലയാളത്തെ നാം തിരിച്ചുപിടിക്കേണ്ടി
യിരിക്കുന്നു. മലയാളഭാഷയുടെ മൂല്യങ്ങളെ
വളര്‍ത്തി എടുക്കേണ്ടത് സമൂഹത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്നും
ഭാസ്ക്കര പൊതുവാള് അഭിപ്രായപ്പെട്ടു.
" ധ്വനി " മലയാളീ വനിതാസംഘടനയു ടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു ഷെട്ടിഹള്ളി ഇന്ത്യന്‍ പബ്ലിക് സ്ക്കൂളില്‍ വെച്ച് "മധുരം മലയാളം "പരിപാടി യുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു കണ്ണൂര്‍ മലയാള ഭാഷാ പാറശാല ഡയരക്ടര്‍ "ശ്രീ ടി.പി. ഭാസ്ക്കര
പൊതുവാള്.
Subscribe to:
Posts (Atom)